തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതയുള്ള ദിവസങ്ങളിലൊന്നായി മാറുകയാണ് മെയ് 18. ഈ തീയതില്‍ മൂന്ന് സര്‍ക്കാരുകളാണ് കേരളത്തില്‍ അധികാരമേറ്റത്. 2006 മേയ് പതിനെട്ടിന് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും 2011 മേയ് പതിനെട്ടിന് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത്തെ സര്‍ക്കാരും 2026 മെയ് പതിനെട്ടിന് വിഡി സതീശന്‍ സര്‍ക്കാരും അധികാരമേല്‍ക്കുന്നത് ഇതേ ദിവസമാണ്. ഒപ്പം ആദ്യമായി സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തിയത് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന പ്രത്യേകതയുമുണ്ട്.
ഇതില്‍ വിഎസിന്റേയും വിഡിഎസിന്റേയും സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് തമ്മില്‍ സാമ്യതകള്‍ ഏറെ. ജനസാഗരമാണ് രണ്ട് തവണയും ഒഴുകിയെത്തിയത്. മുഖ്യമന്ത്രി പദത്തിലേക്കുള്ള ഇരുവരുടേയും വരവുകളും തമ്മില്‍ സമാനതകളേറെ. രണ്ട് പേര്‍ക്ക് വേണ്ടിയും ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ച്ച കണ്ടതാണ്. അന്ന് മുട്ടുമടക്കേണ്ടി വന്നത് സിപിഎമ്മിനായിരുന്നെങ്കില്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിധി കോണ്‍ഗ്രസിനാണ്. മുന്‍കാല ഭരണപരിജയമില്ലാതെയാണ് ഇരുവരും മുഖ്യമന്ത്രിയുടെ സിംഹാസനത്തിലേറുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്നേ ദിവസം പിതാവിന്റെ ഓര്‍മകള്‍ പങ്കുവെച്ച് വിഎസിന്റെ മകന്‍ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവകാശങ്ങളുടെയും കാവല്‍പ്പുരയാണെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.
വിഎസ് എന്ന ഭരണാധികാരി ആ കസേരയിലിരുന്ന് കാണിച്ചുതന്നത്, അധികാരം എന്നത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുമുള്ള ഉപാധിയാണെന്നാണ്. ആ കസേരയിലേക്ക് പുതിയൊരു ജനവിധിയുടെ കരുത്തുമായി കടന്നുവരുന്ന ശ്രീ. വി.ഡി. സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രംഗത്തെ പക്വതയും ദീര്‍ഘവീക്ഷണവും കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെ എന്നും അരുണ്‍ കുമാര്‍ കുറിച്ചു.






