ഇടുക്കി: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലയിലെ മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് നടപടി. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് മേധാവിയുടെ നിർദേശം.
പരാതിപ്രകാരം, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന FSIT റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നാണ് ആരോപണം. മലങ്കര ജലാശയത്തിലെ ടൂറിസം വികസന പദ്ധതിയുടെ ടെൻഡർ നടപടികളിൽ വീഴ്ച ഉണ്ടായതായും, സ്വകാര്യ കമ്പനിക്ക് അനുകൂലമായി കരാർ വ്യവസ്ഥകൾ രൂപപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
മുട്ടം സ്വദേശിയും തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബേബി ജോസഫാണ് പരാതി നൽകിയത്. പദ്ധതിയിലൂടെ വലിയ സാമ്പത്തിക അഴിമതി നടന്നുവെന്നാരോപിച്ചാണ് അദ്ദേഹം വിജിലൻസിനെ സമീപിച്ചത്.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറാം ദിവസമാണ് മുൻ മന്ത്രിക്കെതിരായ വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിഷയത്തിൽ രാഷ്ട്രീയ തലത്തിലും വ്യാപക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.






