ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള പോത്തിറച്ചി കയറ്റുമതി മേഖലയിൽ സുതാര്യത വർധിപ്പിക്കുന്നതിനും മായം ചേർക്കൽ തടയുന്നതിനുമായി ആധുനിക ഡിഎൻഎ അധിഷ്ഠിത പിസിആർ പരിശോധന നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പശുവിറച്ചി നിരോധനം നിലനിൽക്കുന്ന മേഖലകളിൽനിന്ന് കയറ്റുമതി ചെയ്യുന്ന പോത്തിറച്ചിയിൽ പശുവിറച്ചി കലർത്തുന്നുണ്ടോ എന്ന സംശയത്തിന് ശാസ്ത്രീയമായി തന്നെ പരിഹാരം കാണാനാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) പുതിയ നീക്കം.
പ്രോസസ് ചെയ്തതോ ചെറുതായി അരിഞ്ഞതോ ആയ മാംസം കാഴ്ചയിൽ തിരിച്ചറിയാൻ പ്രയാസമാണ്. രാജ്യാന്തര തലത്തിൽ മൃഗങ്ങളുടെ ഇനം കൃത്യമായി ഉറപ്പാക്കാൻ ഡിഎൻഎ/പിസിആർ പരിശോധനയാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള രാജ്യാന്തര ഐഎസ്ഒ മാനദണ്ഡങ്ങളിൽ പോത്തിന്റെ ഡിഎൻഎ വേർതിരിച്ചറിയാൻ പ്രത്യേക സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് ഇന്ത്യ സ്വന്തമായി പുതിയ ദേശീയ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോത്തിറച്ചി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.






