കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. പിടിപ്പുകേട്, വിവരം ഇല്ലായ്മ, പരസ്പരം പഴിചാരൽ, പൊലീസ് കേസുകൾ എന്നിവ കാരണം സംഘടനയുടെ പ്രതിച്ഛായ തകർന്നുവെന്നും നിലവിലെ അവസ്ഥ സഹിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത സംഘത്തോടൊപ്പം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുമാസം മുമ്പ് തന്നെ രാജിക്കത്ത് നൽകിയിരുന്നുവെന്നും, അന്ന് പ്രസിഡന്റ് മാധ്യമ വാർത്തകൾ ഉണ്ടാകുമെന്ന കാരണത്താൽ രാജി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ജോയ് മാത്യു പറഞ്ഞു. താൻ കാരണം സംഘടനയ്ക്ക് പ്രശ്നം ഉണ്ടാകരുതെന്ന് കരുതിയാണ് അന്ന് മുന്നോട്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മിറ്റിയിൽ താൻ ന്യൂനപക്ഷ നിലപാടിലാണ് എന്നും, തന്നെ പിന്തുണയ്ക്കുന്നത് രണ്ട് മൂന്ന് പേരാണെന്നും ജോയ് മാത്യു ആരോപിച്ചു. “മണ്ടത്തരങ്ങളുടെ ആകെ തുകയാണ് ഇപ്പോൾ അനുഭവിക്കുന്നത്” എന്നും അദ്ദേഹം തുറന്നടിച്ചു.
അഡ്‌ഹോക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചു. “നാലുപേർ വന്ന് തങ്ങളാണ് അഡ്‌ഹോക് കമ്മിറ്റി എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനാകില്ല” എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ശ്വേതാ മേനോൻ തന്നെയാണ് സംഘടനയുടെ പ്രസിഡന്റെന്നും, ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചിട്ടില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി. സംഘടനയിൽ ഐക്യം അനിവാര്യമാണെന്നും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെയാണ് ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചത്. രാജി ഇ-മെയിൽ മുഖേന സംഘടനയ്ക്ക് സമർപ്പിച്ചതായാണ് വിവരം.




