കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് കേരളം. വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കരാറുകൾ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിന് ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടമുണ്ടായതായും സംസ്ഥാന സർക്കാർ അറിയിച്ചു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകാത്തതിനാൽ അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളതെന്നും ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു.
2014-ലാണ് ദീർഘകാല വൈദ്യുതി വാങ്ങുന്നതിനായി കേരളം മൂന്ന് കമ്പനികളുമായി നാല് കരാറുകളിൽ ഏർപ്പെട്ടത്. യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനായിരുന്നു കരാർ. ജാബുവ പവറുമായി 115 മെഗാവാട്ട്, 100 മെഗാവാട്ട് വീതമുള്ള രണ്ട് കരാറുകളും ജിൻഡൽ പവറുമായി 150 മെഗാവാട്ടിന്റെയും ജിൻഡൽ ഇന്ത്യ തെർമൽ പവറുമായി 100 മെഗാവാട്ടിന്റെയും കരാറുകളാണ് ഒപ്പുവെച്ചത്.
2016 മുതൽ കരാർ പ്രകാരം വൈദ്യുതി വാങ്ങിത്തുടങ്ങിയെങ്കിലും നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2023 മേയ് മുതൽ വൈദ്യുതി വാങ്ങുന്നത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിലക്കുകയായിരുന്നു.
തുടർന്ന്, 2003-ലെ വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ റെഗുലേറ്ററി കമ്മീഷനോട് കരാറുകൾ പുനഃസ്ഥാപിക്കാൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കരാറുകൾ പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി വിതരണ കമ്പനികൾ ഇതിനെതിരെ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ സ്വകാര്യ വൈദ്യുതി കമ്പനികൾക്ക് അനുകൂലമായി വിധിച്ചതോടെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജിയിൽ നോട്ടീസ് അയച്ചിട്ടും മാസങ്ങളായി തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി. വൈദ്യുതി പ്രതിസന്ധിയും സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് പുതിയ അപേക്ഷയിലെ ആവശ്യം. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങൾ മുഖേനയാണ് അപേക്ഷ സമർപ്പിച്ചത്.




