റിയാദ്: മക്ക ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്ത ഡ്രോൺ സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന തകർത്തതായി സൗദി അധികൃതർ അറിയിച്ചു. മക്കയുടെ തെക്കൻ മേഖലയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ഡ്രോൺ തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
സംഭവത്തെ തുടർന്ന് മക്ക ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി. വിശുദ്ധ കേന്ദ്രങ്ങളുടെയും തീർഥാടകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ സംഭവത്തെ അപലപിച്ചു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചകളിൽ സൗദി വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ഹൂതികൾ നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.




