തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. കെ.ജെ. റീന നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്.
ആരോഗ്യവകുപ്പ് നടപടിയിൽ നീതി ലംഘനമുണ്ടായതായി ചൂണ്ടിക്കാട്ടിയാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചത്. നേരത്തെ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ സർക്കാർ പിഴവ് തിരുത്തിയിരുന്നു. അവധിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെടുത്തി ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിലെ പിഴവാണ് സർക്കാർ തിരുത്തിയത്.
നിപാ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് 15 ദിവസം അവധി എടുത്തുവെന്ന ആരോപണത്തെ തുടർന്നായിരുന്നു സ്ഥലംമാറ്റം. എന്നാൽ ഇത് ശരിയല്ലെന്നും താൻ രണ്ടര ദിവസം മാത്രമാണ് അവധിയെടുത്തതെന്നും രേഖകൾ പുറത്തുവന്നിരുന്നു.
തന്നെ അറിയിക്കാതെ എടുത്ത നടപടി വിവാദമായിരുന്നു എന്ന് കെ.ജെ. റീന പ്രതികരിച്ചിരുന്നു. ആരോഗ്യ വകുപ്പിൽ അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്കാണ് നിലവിൽ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.






