തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ 19 ലക്ഷം രൂപ ചെലവഴിച്ച് കോർപ്പറേറ്റ് അംഗത്വം എടുത്തതായി രേഖകൾ പുറത്തുവന്നു. 25 വർഷത്തേക്കാണ് ഈ അംഗത്വം എടുത്തിരിക്കുന്നത്. കോർപ്പറേഷന്റെ മുൻ ചെയർമാൻ രാജീവ് സദാനന്ദന്റെ നിർദേശപ്രകാരമാണ് അംഗത്വം എടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലും കോവിഡ് കാലത്തുമായിരുന്നു ഈ തുക ചെലവഴിച്ചതെന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആശുപത്രികളിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കേണ്ട പൊതുമേഖലാ സ്ഥാപനം വിനോദ ആവശ്യങ്ങൾക്കായി പണം ചെലവഴിച്ചെന്നാണ് ആക്ഷേപം. സംഭവത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.




