റായ്പൂർ: ആർസിബിക്കെതിരായ മത്സരത്തിൽ മിന്നും ഫീൽഡിംഗുമായി കെകെആർ താരം മനീഷ് പാണ്ഡെ. ബുധനാഴ്ച നടന്ന ഐപിഎൽ പോരാട്ടത്തിൽ ടിം ഡേവിഡിന്റെ അപകടകരമായ ഷോട്ട് അതിശയകരമായ ഒറ്റക്കൈ ക്യാച്ചിലൂടെ പാണ്ഡെ കൈവശപ്പെടുത്തിയതോടെ സ്റ്റേഡിയം മുഴുവൻ ആവേശത്തിലായി. കാർത്തിക് ത്യാഗിയുടെ പന്തിൽ ബാക്ക്‌വേർഡ് പോയിന്റിലേക്ക് പറന്നെത്തിയ പന്ത് ഇടത് വശത്തേക്ക് ഡൈവ് ചെയ്താണ് താരം കൈയിലൊതുക്കിയത്. “ഐപിഎൽ 2026ലെ മികച്ച ക്യാച്ചുകളിൽ ഒന്ന്” എന്നാണ് കമന്റേറ്റർമാർ വിശേഷിപ്പിച്ചത്.
പാണ്ഡെയുടെ അതുല്യ ഫീൽഡിംഗ് കണ്ട് സഹതാരങ്ങൾക്കൊപ്പം നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന വിരാട് കോലിയും നിമിഷങ്ങൾ സ്തംഭിച്ചുനിന്നു. ക്യാച്ചിന് പിന്നാലെ കോഹ്‌ലി നേരിട്ട് എത്തി പാണ്ഡെയെ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, തുടർച്ചയായ രണ്ട് ഡക്കുകൾക്ക് ശേഷം തിരിച്ചെത്തിയ കോഹ്‌ലി ആർസിബിക്കായി ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് പുറത്തെടുത്തത്. 60 പന്തിൽ 11 ഫോറും മൂന്ന് സിക്സറും സഹിതം 105 റൺസ് നേടി താരം ടീമിനെ വിജയത്തിലേക്ക് നയിച്ചു. സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും വലിയ ആഘോഷങ്ങളില്ലാതെ ബാറ്റ് ഉയർത്തിക്കാട്ടി ലളിതമായാണ് കോഹ്‌ലി പ്രതികരിച്ചത്.
“ഞങ്ങൾക്ക് ഏറ്റവും പ്രധാനമായിരുന്നത് രണ്ട് പോയിന്റുകളായിരുന്നു. അതുകൊണ്ടാണ് ആഘോഷങ്ങൾ നിയന്ത്രിച്ചത്. സമ്മർദ്ദം എപ്പോഴും നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തും. തുടക്കത്തിൽ ചെറിയ ആശങ്ക ഉണ്ടായിരുന്നു. ആദ്യം റൺസ് കണ്ടെത്തുക എന്നതിലായിരുന്നു ശ്രദ്ധ. പിന്നീട് ഗ്യാപ്പുകൾ കണ്ടെത്തിയും റിസ്ക് കുറഞ്ഞ ഷോട്ടുകൾ കളിച്ചും ഇന്നിങ്‌സ് പടുത്തുയർത്താനായി,” എന്ന് പ്ലെയർ ഓഫ് ദ മാച്ചായ കോഹ്‌ലി മത്സരശേഷം പറഞ്ഞു.






