കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയെ വെള്ളിയാഴ്ച മാറാട് പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതിയിലെ വിചാരണ നടപടികൾക്കിടെ ജോളി ശാന്തമായും ശ്രദ്ധയോടെയും പെരുമാറിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കോടതിവരാന്തയിൽ കാത്തിരിക്കുമ്പോൾ മറ്റുള്ളവരുമായി സംസാരിച്ചും ചിരിച്ചും സമയം ചെലവഴിച്ച ജോളി, വിചാരണ ആരംഭിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി ശ്രദ്ധാപൂർവം കേട്ടിരുന്നു.
മുൻഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിന്റെ സാക്ഷി വിസ്താരമാണ് കോടതിയിൽ നടന്നത്. എന്നാൽ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നടപടികൾ ഉച്ചയോടെ അവസാനിപ്പിച്ചു. തുടർന്ന് ജോളിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി.
റോയ് തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കാനായാണ് ജോളിയെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കോടതിയിലെത്തിച്ചത്. എന്നാൽ വിസ്താരം പൂർത്തിയാകാതിരുന്നതിനാൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കലും നടന്നില്ല.
ആറു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കൂടത്തായി കൂട്ടക്കൊലക്കേസിൽ മുൻഭർത്താവ് റോയ് തോമസ്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഉൾപ്പെടെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരെയുള്ള കേസ്. സാക്ഷി വിസ്താരവും കുറ്റപത്രം വായിച്ചുകേൾപ്പിക്കലും തുടരുന്നതിനായി കേസ് ശനിയാഴ്ചത്തേക്ക് മാറ്റി.
മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാറിന്റെ അധ്യക്ഷതയിലാണ് കേസ് പരിഗണിച്ചത്. കേസിലെ കൂട്ടുപ്രതി എം.എസ്. മാത്യുവും കോടതിയിൽ ഹാജരായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണനും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ഹിജാസ് അഹമ്മദും ഹാജരായി.











