കോട്ടയം: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ മാതൃകാ ബസ് ടെർമിനലാക്കി മാറ്റുമെന്ന് പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. സ്ഥാനമേറ്റെടുത്തതിന് പിന്നാലെ സ്റ്റാൻഡിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ചെയർപേഴ്സൺ ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നും അവർ ഉറപ്പുനൽകി.
ബസ് സ്റ്റാൻഡിനുള്ളിലെ അനധികൃത പാർക്കിംഗ്, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പുകൾ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന കാത്തിരിപ്പുമുറിയിലെ ഫാനുകൾ പ്രവർത്തനസജ്ജമാക്കും. നിലവിൽ അതീവ ദയനീയാവസ്ഥയിലുള്ള ശൗചാലയങ്ങൾ നവീകരിക്കാനും, മാലിന്യങ്ങൾ നീക്കം ചെയ്ത് പരിസരം ശുചിയാക്കാനും അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.
യാത്രാക്ലേശം പരിഹരിച്ച് യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് നഗരസഭ മുൻഗണന നൽകുന്നതെന്ന് ദിയ ബിനു കൂട്ടിച്ചേർത്തു. സന്ദർശന വേളയിൽ മുനിസിപ്പൽ കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, സിജി ടോണി തോട്ടത്തിൽ, ബിനു പുളിക്കക്കണ്ടം തുടങ്ങിയവരും ചെയർപേഴ്സനൊപ്പം ഉണ്ടായിരുന്നു.




