തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പാക്കാത്തതിനെതിരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധം നടന്നിരുന്നു. ബസിൽ യാത്ര ചെയ്ത പ്രവർത്തകർക്ക് വനിതാ കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാതെ 22 പ്രവർത്തകർ പ്രതിഷേധ യാത്ര ചെയ്യുകയായിരുന്നു. ഒടുവിൽ പൊലീസ് ഇടപെടലിനെത്തുടർന്ന് പിഎംജി ജംക്‌ഷനിൽ യാത്ര അവസാനിപ്പിച്ചു. 22 പേരുടെ ടിക്കറ്റുകളുടെ തുകയായ 840 രൂപ കണ്ടക്ടർ സ്വന്തം കയ്യിൽനിന്നാണ് അടച്ചതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരാണ് പ്ലക്കാർഡുകളും ബാനറുകളുമായി ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറിയത്. ടിക്കറ്റ് നൽകാതെ ബസിനുള്ളിൽ യാത്ര അനുവദിച്ചാൽ തനിക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും അതിനാലാണ് 22 പേർക്കും ആറ്റിങ്ങലിലേക്കുള്ള ടിക്കറ്റ് നൽകിയതെന്നും കണ്ടക്ടർ നീത അശോകൻ വിശദീകരിക്കുന്നു. ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാൻ അവർ തയാറായില്ല. മറ്റു യാത്രക്കാരെയും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിച്ചതോടെയാണ് പൊലീസിനെ വിളിക്കുന്നത്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം യുഡിഎഫ് പാലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാമോർച്ച പ്രവർത്തകർ ഇന്നലെ സംസ്ഥാന വ്യാപകമായി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത്






