കോഴിക്കോട്: നാദാപുരത്ത് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച് ടയർ സ്ഥാപനത്തിലെ ജീവനക്കാർക്ക് നേരെ ആക്രമണം. പേരോട് പ്രവർത്തിക്കുന്ന ടയർ സ്ഥാപനത്തിലെ തൊഴിലാളികൾക്കാണ് മർദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനായ സൗരവിന് ഗുരുതര പരിക്കേറ്റു.
പാറക്കടവ് സ്വദേശിയായ അനസും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കാറിന്റെ വീൽ അലൈൻമെന്റ് ചെയ്യുന്നതിനായി അനസ് സ്ഥാപനത്തിലെത്തിയിരുന്നു. താൻ എത്തിയതിന് ശേഷം വന്ന മറ്റ് വാഹനങ്ങൾക്ക് മുൻഗണന നൽകിയെന്നും തന്റെ വാഹനം പിന്നിലാക്കിയെന്നുമാണ് അനസിന്റെ ആരോപണം.
ഇതിനെ ചൊല്ലി അനസും ജീവനക്കാരും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി. വാഹനങ്ങൾ എത്തിയ ക്രമം അനുസരിച്ചാണ് അലൈൻമെന്റ് സേവനം നൽകുന്നതെന്ന് ജീവനക്കാർ വിശദീകരിച്ചതായി സ്ഥാപന അധികൃതർ പറയുന്നു.
വാക്കുതർക്കത്തിന് ശേഷം സ്ഥലത്ത് നിന്ന് പോയ അനസ് ഏകദേശം അരമണിക്കൂറിനകം സുഹൃത്തുക്കളോടൊപ്പം തിരിച്ചെത്തിയെന്നാണ് ആരോപണം. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ആക്രമണത്തിൽ ജീവനക്കാരനായ സൗരവിന്റെ മൂക്കിന്റെ പാലം തകരുകയും ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തു. നിലവിൽ അദ്ദേഹം നാദാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായതിനെ തുടർന്ന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ അനസിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.






