തിരുവനന്തപുരം∙ സംസ്ഥാനം തയാറാക്കിയ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലും കേരള വന (ഭേദഗതി) ബില്ലും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇതിനു ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു കൈമാറും. ഇതിനു ശേഷം ഭേദഗതികളോടെ അവതരിപ്പിക്കുന്ന ബില്ലിൻമേൽ വിശദ ചർച്ച നടക്കും. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി വരുത്തുന്നത്.
ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികൾക്കു കാത്തുനിൽക്കാതെ വെടിവച്ച് കൊല്ലാൻ അടക്കമുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്ന ഭേദഗതിക്കാണ് സർക്കാർ നീക്കം. അതേസമയം, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമാണം നടത്തേണ്ട കൺകറന്റ് ലിസ്റ്റിലുൾപ്പെട്ട വിഷയമായതിനാൽ ഇതിന് കേന്ദ്രാനുമതി ലഭിക്കുമോ എന്നതാണ് ഇനിയുള്ള ആശങ്ക. ബിൽ രാഷ്ട്രപതി അംഗീകരിക്കുമോ എന്നതിലും വ്യക്തതയില്ല. സംസ്ഥാനത്ത് അക്രമകാരികളായ വന്യജീവികൾ 2011 മുതൽ ഇതുവരെ 1508 മനുഷ്യ ജീവനുകളാണ് കവർന്നെടുത്തതെന്ന് വനം വകുപ്പിന്റെ കണക്കുകൾ.




