കോട്ടയം: മെമു ട്രെയിൻ ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് എറണാകുളം– കൊല്ലം ട്രെയിൻ സർവീസ് കോട്ടയത്ത് ഒരു മണിക്കൂറോളം നിർത്തിയിട്ടു. 26ന് വൈകിട്ടായിരുന്നു സംഭവം. 6.15ന് എറണാകുളത്തുനിന്നു പുറപ്പെട്ട് ഏറ്റുമാനൂരിൽ എത്തിയപ്പോഴായിരുന്നു ലോക്കോ പൈലറ്റിന് അസ്വസ്ഥത അനുഭവപ്പെട്ടത്.
പിന്നീട് യാത്ര തുടർന്ന് പതിനഞ്ചു മിനിറ്റിലധികം വൈകി 8.04ന് കോട്ടയത്ത് ട്രെയിൻ എത്തിച്ചു. തുടർന്ന് അദ്ദേഹം വിശ്രമം ആവശ്യപ്പെട്ടു. ഏറെനേരം കാത്തിരുന്നിട്ടും ട്രെയിൻ മുൻപോട്ട് എടുക്കാത്തതിനെത്തുടർന്നു വിവരം അന്വേഷിച്ച യാത്രക്കാരോട് പകരം ലോക്കോ പൈലറ്റ് ഉടൻ വരുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞതായി വിവരമുണ്ട്.
ആ സമയം നൂറുകണക്കിന് യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. ഏറെ നേരം കാത്തിരുന്നു മുഷിഞ്ഞവരിൽ ഭൂരിഭാഗം ആളുകളും പിന്നാലെ വന്ന പാലരുവി എക്സ്പ്രസിൽ കയറി യാത്ര തുടർന്നു. ദേഹാസ്വാസ്ഥ്യം കുറഞ്ഞതിനെത്തുടർന്ന് 8.40ന് ലോക്കോ പൈലറ്റ് തിരികെയെത്തിയതോടെ ട്രെയിൻ കൊല്ലത്തേക്കു യാത്ര തുടർന്നു.






