ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും എതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജികൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച രേഖകൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണ ആവശ്യം നേരത്തെ കോടതി നിരസിച്ചിരുന്നുവെന്നും, സമാന ഹർജികൾ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഈ വിഷയത്തിൽ കോടതി ആദായ നികുതി വകുപ്പ് ഡയറക്ടർ ജനറലിന് നോട്ടീസ് നൽകിയിരുന്നു.
ഇതിനിടെ, മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജി കൂടി മദ്രാസ് ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ വിജയമാണ് റദ്ദാക്കണമെന്ന് ഡിഎംകെ സ്ഥാനാർഥി ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് ചെലവുകൾ കണക്കുകൾ സമർപ്പിച്ചില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി തീർപ്പാകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.






