തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയനെ നിയമിച്ചു. എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി നിയോഗിച്ചു. എച്ച്. വെങ്കടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി മാത്രം നിലനിർത്തിയിരിക്കുകയാണ്. അദ്ദേഹം ഇനി ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുണ്ടാകില്ല.
ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപിനെയും സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയായി ബൽറാം കുമാർ ഉപാധ്യായയെയും നിയമിച്ചു. തിരുവനന്തപുരം പൊലീസ് കമ്മീഷണറായി അരുണ്‍ ബി. കൃഷ്ണയെ നിയമിച്ചിട്ടുണ്ട്. ഇന്റലിജൻസ് ഐജിയായി ആർ. നിശാന്തിനിയെ നിയമിച്ചു.
പൊലീസ് ആസ്ഥാനത്തെ ഐജിയായി ഹർഷിത അട്ടല്ലൂരിയെ നിയമിച്ചു. കോഴിക്കോട് പുതിയ കമ്മീഷണറായി എ.പി. ഷൗക്കത്തലിയെ നിയമിച്ചു. തൃശൂർ ഡിഐജിയായി കെ. കാർത്തികിനെ നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജിയായി യതീഷ് ചന്ദ്രയെ നിയമിച്ചപ്പോൾ കോഴിക്കോട് റൂറൽ എസ്പിയായി മെറിൻ ജോസഫിനെ നിയമിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായി ബി.വി. വിജയ ഭാരത് റെഡ്ഡിയെ നിയോഗിച്ചു.
കോട്ടയം, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട് തുടങ്ങിയ ജില്ലകളിൽ പുതിയ ജില്ലാ പൊലീസ് മേധാവികളെയും നിയമിച്ചു. കൂടാതെ റെയിൽവേ, ക്രൈംബ്രാഞ്ച്, കോസ്റ്റൽ പൊലീസ് തുടങ്ങിയ വിഭാഗങ്ങളിലേക്കും പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് ഈ മാറ്റങ്ങൾ നടത്തിയിരിക്കുന്നത്.






