കല്‍പ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ വര്‍ധിക്കുന്നു. വയനാട് കോളയാടി സ്കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16ആയി. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 114 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, ഈ വർഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
കോളയാടി മേഖലയിൽ നിലവിൽ 502 കുട്ടികൾ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇവരിൽ 47 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. രോഗം സമ്പർക്കത്തിലൂടെ പകരുന്നത് തടയുന്നതിനായി മൂന്ന് പഞ്ചായത്തുകളിലെയും ബത്തേരി നഗരസഭാ പരിധിയിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളെ പൊതുപരിപാടികളിലേക്കോ തിരക്കേറിയ സ്ഥലങ്ങളിലേക്കോ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും രോഗവ്യാപനം തടയാൻ ജാഗ്രത പാലിക്കണമെന്നും രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദേശിച്ചു.കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പ്രകാരം 2025-ൽ 132 പേർക്കും, 2024-ൽ 121 പേർക്കും, 2023-ൽ 90 പേർക്കും, 2022-ൽ 83 പേർക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
കുടലിനെ പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.






