തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ കോടികളുടെ വമ്പൻ തട്ടിപ്പ് നടന്നെന്ന ആരോപണം ഉയരുന്നു. ഒരേ ദിവസം, ഒരേ മോഡൽ ബസുകൾ ഒരേ ഡീലറിൽ നിന്ന് വ്യത്യസ്ത വിലകളിൽ വാങ്ങിയതിന്റെ രേഖകൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. പർച്ചേസ് വിവരങ്ങൾ പരിശോധിക്കുമ്പോൾ കോടികളുടെ ക്രമക്കേടാണ് നടന്നതെന്നാണ് ആരോപണം.
ടാറ്റയുടെ 181 ബസുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിലാണ് പ്രധാന പൊരുത്തക്കേടുകൾ കണ്ടെത്തിയത്. 2025 നവംബർ 21-ന് എട്ട് ബസുകൾ വീതം 29,82,015 രൂപ നിരക്കിൽ വാങ്ങിയപ്പോൾ, അതേ ദിവസം തന്നെയാണ് ഇതേ മോഡലിലെ അഞ്ച് ബസുകൾ 27,74,593 രൂപ നിരക്കിലും വാങ്ങിയത്. ഉയർന്ന വിലയ്ക്ക് ബസുകൾ വാങ്ങിയതിലൂടെ മാത്രം ഏകദേശം 16 ലക്ഷം രൂപയുടെ അധിക ചെലവ് ഉണ്ടായെന്നാണ് കണക്ക്.
മോഡലും ഡീലറും ഒരുപോലെയായിട്ടും വിലയിൽ വലിയ വ്യത്യാസം കാണപ്പെടുന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന മറ്റ് വാങ്ങലുകളിലും സമാനമായ രീതിയിൽ വില വ്യത്യാസങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചില ബസുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയപ്പോൾ, മറ്റുചിലതിന് രണ്ടും മൂന്നും ലക്ഷം രൂപ അധികം നൽകിയതായി രേഖകളിൽ വ്യക്തമാകുന്നു.
2025 ഡിസംബർ 13-ന് തന്നെ ഒരേ മോഡൽ ബസുകൾ 27 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും വാങ്ങിയതായി രേഖകളുണ്ട്. 2026 ഫെബ്രുവരി വരെ നടന്ന പർച്ചേസുകളിലും ഇത്തരം വില വ്യത്യാസങ്ങൾ ആവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലഭ്യമായ കണക്കുകൾ പ്രകാരം 27,74,593 രൂപ നിരക്കിൽ 14 ബസുകളും, 27,96,718 രൂപയ്ക്ക് 30 ബസുകളും, 29,82,015 രൂപയ്ക്ക് 54 ബസുകളും, 30,05,799 രൂപയ്ക്ക് 83 ബസുകളും വാങ്ങിയിട്ടുണ്ട്. മൊത്തം 181 ബസുകളുടെ വാങ്ങലിൽ ഏകദേശം നാല് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിരിക്കാമെന്നാണ് ആരോപണം.
ഇതേ മോഡൽ ബസുകളുടെ വിപണി വില ഏകദേശം 29 ലക്ഷം രൂപയാണെന്നാണ് ഓൺലൈൻ വിവരങ്ങൾ സൂചിപ്പിക്കുന്നത്. വലിയ തോതിൽ വാഹനങ്ങൾ വാങ്ങുന്ന കെഎസ്ആർടിസിക്ക് സാധാരണയായി വിലക്കിഴിവ് ലഭിക്കേണ്ടതാണെങ്കിലും, അത്തരമൊരു ആനുകൂല്യം ലഭിച്ചതിന്റെ സൂചന രേഖകളിൽ കാണുന്നില്ല. അതിനാൽ ബസ് വാങ്ങലുകളിലെ വിലനിർണയവും പർച്ചേസ് നടപടികളും സംബന്ധിച്ച് സമഗ്രമായ അന്വേഷണവും ഓഡിറ്റും നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.






