ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 20 വയസ്സുള്ള വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.
മേയ് 12-നാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ബെംഗളൂരുവിൽ പഠനത്തോടൊപ്പം ഒരു കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന യുവതി, അസുഖത്തെ തുടർന്ന് സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ അവിടെ എത്തിയ ഹൈനസ്, സുഹൃത്തുക്കൾ പുറത്തുപോയ സമയത്ത് മുറിയിൽ കയറി പീഡിപ്പിച്ചെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ അടുത്ത ദിവസം മഡിവാള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയെങ്കിലും പോലീസ് ആദ്യം കേസ് എടുക്കാൻ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പോലും ലഭിച്ചില്ലെന്നും, വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ച് അപമാനിച്ചുവെന്നും യുവതി പറഞ്ഞു. വൈദ്യപരിശോധന നടത്തണമെന്ന ആവശ്യവും പോലീസ് അംഗീകരിച്ചില്ലെന്നാണ് ആരോപണം.
കഫേ തുടങ്ങുന്നതിനും സ്ഥലമൊരുക്കുന്നതിനും ഹൈനസ് സഹായിച്ചിരുന്നുവെന്നും, പിന്നീട് കഫേ വിൽക്കാനുള്ള കാര്യങ്ങൾ സംസാരിക്കാനാണ് ഇയാൾ താമസസ്ഥലത്ത് എത്തിയതെന്നുമാണ് വിവരം. പരാതിയുമായി മുന്നോട്ടുപോയാൽ കൊല്ലുമെന്ന് ഹൈനസും ചില ഗുണ്ടകളും ഭീഷണിപ്പെടുത്തിയതായും യുവതിയും സുഹൃത്തുക്കളും ആരോപിച്ചു. പോലീസ് സ്റ്റേഷനിൽവെച്ചും പിന്നീട് താമസസ്ഥലത്ത് എത്തിയുമാണ് ഭീഷണി മുഴക്കിയതെന്ന് അവർ പറയുന്നു. പരാതി പിൻവലിക്കണമെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിയതായും ആരോപണമുണ്ട്.
മഡിവാള പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് യുവതിയും സുഹൃത്തുക്കളും മേയ് 18-ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിച്ചു. തുടർന്ന് ഡിസിപിയുടെ നിർദേശപ്രകാരം കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതിയായ ഹൈനസ് ഇതുവരെ പിടിയിലായിട്ടില്ല.






