തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ദുരന്തനിവാരണവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ മന്ത്രിതല യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വകുപ്പ് മന്ത്രിമാർ, എല്ലാ ജില്ലാ കളക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കാലവർഷക്കെടുതികൾ നേരിടുന്നതിനുള്ള അടിയന്തര മുന്നൊരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും ആവശ്യമായ തുക സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളും ചർച്ചയാകും.
ഇത്തവണ സംസ്ഥാനത്ത് കാലവർഷം താരതമ്യേന ദുർബലമായിരിക്കുമെന്ന പ്രാഥമിക വിലയിരുത്തൽ ഉണ്ടായിരുന്നാലും ശക്തമായ ജാഗ്രത തുടരാനാണ് സർക്കാർ തീരുമാനം. മഴ കുറയുന്ന സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജലസേചന വകുപ്പ് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളും യോഗത്തിൽ പരിഗണിക്കും.
മധ്യവേനലവധിക്ക് ശേഷം ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ, പാഠപുസ്തക വിതരണം എന്നിവയും യോഗത്തിൽ വിലയിരുത്തും.
അതേസമയം, സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴമുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.






