തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ബഹിഷ്കരിക്കാൻ സിപിഎം എംഎൽഎമാർ. ഈ പരിപാടിയില്‍ സഹകരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി പറ്റിക്കല്‍ പരിപാടിയാണെന്നും പറയുന്നതല്ല നടപ്പാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം, ഏതു ഭാഗത്തേക്കും പോകാം, ടൂറിസം പോലെ ഉപയോഗിക്കാം തുടങ്ങി എന്തൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഏതാണ്ട് ആയിരം ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മലബാറില്‍ തീരേ ഓര്‍ഡിനറി ബസുകളില്ല. യുഡിഎഫ് പറഞ്ഞതില്‍ നിന്ന് പിന്നോട്ടേക്ക് പോയി എന്ന് വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.






