പിണറായി വിജയന്‍ നേതൃത്വം നൽകുന്ന സർക്കാർ അധികാരമേറ്റ് ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് പുതുതായി സര്‍ക്കാര്‍ – എയ്ഡഡ് മേഖലകളില്‍ ഒരു സ്‌കൂളുപോലും അനുവദിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍ നിസാരമായി കാണരുത്. സംസ്ഥാനത്തിപ്പോഴും സ്‌കൂളുകള്‍ ഇല്ലാത്ത നിരവധി പ്രദേശങ്ങള്‍ ഉണ്ട്.
പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അപേക്ഷകള്‍ മന്ത്രി ഓഫീസിലും സെക്രട്ടറിയേറ്റിലും കെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പരിഗണിച്ചിട്ടില്ല. 2016 മുതല്‍ 2024 വരെ പുതുതായി കേരളത്തില്‍ ഒരു സ്‌കൂളുപോലും അനുവദിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 12ന് മുസ്ലിംലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി ശിവന്‍കുട്ടിയുടെ ഞെട്ടിക്കുന്ന മറുപടി.
അതായത് 2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞ ശേഷം വിദ്യാഭ്യാസ മന്ത്രിമാരായി വന്ന സി രവീന്ദ്രനാഥ്, വി ശിവന്‍കുട്ടി എന്നിവരുടെ കാലത്ത് സംസ്ഥാനത്ത് ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനം പോലും പുതിയതായി ആരംഭിച്ചിട്ടില്ലെന്ന് തുറന്ന് സമ്മതിച്ചിരിക്കയാണ്. പുതിയ സ്‌കൂളുകള്‍ തുടങ്ങിയില്ലെന്ന് മാത്രമല്ല കേരളത്തില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പൂട്ടിയ സ്‌കൂളുകളും ഉണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം ആറുവര്‍ഷത്തിനിടെ പൂട്ടിയത് ആറ് സ്‌കൂളുകളാണ്. കേരളത്തിലാകെ പൂട്ടിയ സ്‌ക്കൂളുകളുടെ കണക്കുകള്‍ ഇതിന്റെ പത്തിരട്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴും കിലോമീറ്ററുകള്‍ സഞ്ചരിച്ച് സ്‌കൂളുകളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള മേഖലകൾ സംസ്ഥാനത്തുണ്ട്. എന്നാല്‍ മദ്യവില്പന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബാറുകളുടെ എണ്ണം 29ല്‍ നിന്ന് 854 ആയി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എംകെ ഹരിദാസിന് ബിവറേജസ് കോര്‍പ്പറേഷന്‍ ഈ മാസം ആദ്യം നല്‍കിയ മറുപടിയിലാണ് ബാറുകളുടെ എണ്ണം വര്‍ദ്ധിച്ച കാര്യം വെളിപ്പെടുത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 282 ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ മദ്യ നയം. ലൈസന്‍സ് പുതുക്കല്‍ എന്ന പേരിലാണ് ഇവ തുറക്കാന്‍ അനുവദിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ പുതിയതായി 200 ബാറുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
2021 ല്‍ തുടര്‍ഭരണം നേടിയതോടെ പിണറായി സര്‍ക്കാര്‍ ബെല്ലും ബ്രേക്കുമില്ലാതെ ബാറുകള്‍ അനുവദിച്ചു തുടങ്ങി. ഇതുവരെ 137 പുതിയ ബാറുകള്‍ കൂടി തുറക്കാന്‍ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ ഒരു സാമ്പത്തിക വര്‍ഷത്തിനിടെ മാത്രം ബിവറേജസ് കോര്‍പറേഷന്‍ വഴി മാത്രം 17881.73 കോടിയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 1680.12 കോടിയുടെ ബീയര്‍, വൈന്‍ വില്‍പ്പനയും നടന്നിട്ടുണ്ട്. സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയുള്ള ഉത്തരവിറക്കിയതിലൂടെ ഇടതു സര്‍ക്കാര്‍ മദ്യ മാഫിയകളുടെ കളിപ്പാവയായി മാറിയ കാഴ്ച നാം കണ്ടിട്ടുള്ളതാണ്. മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് ഇടതു പക്ഷ നയം എന്നാണ് സിപിഎം പറയുന്നത്.
മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിച്ച് എങ്ങിനെയാണ് മദ്യവര്‍ജനം നടപ്പിലാക്കുകയെന്നു കൂടി സിപിഎം വ്യക്തമാക്കണം. ലഹരി വ്യാപനം മൂലം സംസ്ഥാനം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. അക്രമവും കൊലപാതകവും ഗുണ്ടാ വിളയാട്ടവും ഇല്ലാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. മദ്യം കഴിക്കാന്‍ കാശ് നല്‍കാത്തതിന് മാതാപിതാക്കളെയും ഉറ്റവരെയും നിഷ്‌കരുണം വെട്ടി നുറുക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു.
ഇത്ര അപകടകരമായ സാഹചര്യത്തിലാണ് ഐടി പാര്‍ക്കില്‍ പോലും സുലഭമായി മദ്യം ലഭിക്കുന്ന സാഹചര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ മദ്യ മാഫിയകളുടെയും മദ്യ വില്‍പ്പനയിലൂടെയും പണം ലഭിച്ചിട്ടു വേണം സര്‍ക്കാരിന് ധൂര്‍ത്തടിക്കാന്‍. നികുതിക്കൊള്ളയിലൂടെ ലഭിക്കുന്ന വരുമാനം ധൂര്‍ത്തിന് തികയുന്നില്ല. ജനങ്ങള്‍ മദ്യപിച്ച് ലക്കില്ലാതെ തമ്മിലടിച്ച് തലകീറിയാലും കുഴപ്പമില്ല സര്‍ക്കാരിന് വരുമാനം വേണം എന്ന സ്വാര്‍ഥ മോഹം മാത്രമാണുള്ളത്.
ഐടി മേഖലയിലെ പുതുതലമുറയെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ലഹരി വേട്ട സംസ്ഥാനത്ത് തകൃതിയായി നടക്കുമ്പോള്‍ തന്നെ മദ്യം ഐടി പാര്‍ലറുകളില്‍ പോലും സുലഭമാക്കുന്ന തീരുമാനം പരിഹാസ്യമാണ്. ഇപ്പോഴിതാ ഡ്രൈ ഡേ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. മദ്യത്തിലൂടെ പരമാവധി ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. അതിന് ഇടയിൽ ജനങ്ങളുടെ ജീവനിലും ആരോഗ്യത്തിലും സർക്കാരിന് യാതൊരു ആകുലതകളും ഇല്ല. കൊല്ലം ജില്ലയിൽ തേവലക്കരയിൽ മരണപ്പെട്ട മിഥുൻ എന്ന എട്ടാം ക്ലാസുകാരൻ ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടുകൂടി മരണപ്പെട്ട ഒരാളാണ്. ഇനിയും ഇത്തരം മരണങ്ങൾ ആവർത്തിക്കാതെ ഇരിക്കുവാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണം.




