മസ്കറ്റ്: സഹോദര രാജ്യങ്ങളായ ബഹ്റൈനും കുവൈത്തിനുമെതിരെ നടന്ന സൈനിക ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ആക്രമണ സംഭവങ്ങളിൽ കുവൈത്തിന്റെയും ബഹ്റൈനിന്റെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഏതൊരു നടപടിയെയും ഒമാൻ ശക്തമായി എതിർക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കി സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്നും ഒമാൻ ആഹ്വാനം ചെയ്തു.
പ്രാദേശിക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും നിലവിലെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, കുവൈത്തിനുനേരെ നടന്ന മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി കുവൈത്ത് സായുധസേന അറിയിച്ചു. രാജ്യത്തുടനീളം അപായ സൈറൺ മുഴങ്ങി.
ബഹ്റൈനിൽ ഞായറാഴ്ച പുലർച്ചെ രണ്ടുതവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇറാൻ തൊടുത്തുവിട്ടതായി പറയപ്പെടുന്ന മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തതായി റിപ്പോർട്ടുണ്ട്. എന്നാൽ മുഹറഖ് ഗവർണറേറ്റിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആളപായമില്ല. സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ സ്ഥലത്ത് പരിശോധനയും തുടർനടപടികളും നടത്തി.







Hi