കോട്ടയം: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ പ്രസ്താവനകൾക്ക് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ് രംഗത്ത്. മെത്രാന്മാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ മറുപടി നൽകുമെന്നും ബഹുമാനം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയുമാണ് പി.സി. ജോർജ്.
ഷോൺ ജോർജ് സത്യം പറഞ്ഞതാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുവെന്നാരോപിച്ചും ജോർജ് വിമർശിച്ചു. പൂഞ്ഞാറിൽ സഭയ്ക്ക് ഗുണം ചെയ്ത സ്ഥാനാർഥി താനാണെന്നും, യുഡിഎഫിന് പിന്തുണ നൽകാനുള്ള കാരണമെന്തെന്നുമാണ് അദ്ദേഹം ചോദിച്ചത്.
എഫ്‌സിആർഎ നിയമവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. വിദേശത്തുനിന്ന് ലഭിക്കുന്ന പണത്തിന് കണക്ക് നൽകുന്നതിൽ പ്രശ്നമില്ലെന്നും, എതിർക്കുന്നവർക്ക് വീട്ടിൽ പോകാമെന്നും ജോർജ് പറഞ്ഞു. രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന മതനേതാക്കളെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മതവിഭാഗങ്ങളോടും മാന്യമായി പെരുമാറുകയാണ് ബിജെപിയുടെ നിലപാടെന്നും, എന്നാൽ സഭ ബിജെപിയോട് അടുപ്പം പുലർത്തണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാറിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പി.സി. ജോർജ് പ്രകടിപ്പിച്ചു.




