തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംബന്ധിച്ച നിലപാട് പഠിച്ച് തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരിക്കും ഉപസമിതി പ്രവർത്തിക്കുക. കോൺഗ്രസ്, ലീഗ്, മറ്റ് ഘടകകക്ഷികളുടെ മന്ത്രിമാരും സമിതിയിൽ ഉൾപ്പെടും. സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും പദ്ധതിയിൽ തുടരണമോയെന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുക.
കഴിഞ്ഞ എൽഡിഎഫ് സർക്കാരും പിഎം ശ്രീ പദ്ധതി പഠിക്കാൻ സമാനമായ ഉപസമിതി രൂപീകരിച്ചിരുന്നു. പദ്ധതിക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്നും മന്ത്രിസഭയിൽ ചർച്ച ചെയ്താൽ മുഖ്യമന്ത്രി വിശദീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭരണമാറ്റത്തിന് ശേഷം കേന്ദ്ര സർക്കാർ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് വീണ്ടും കേരളത്തിന് കത്ത് നൽകിയതോടെയാണ് വിഷയം വീണ്ടും സജീവമായത്. ഇതിനിടെ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ടിൽ പാഠ്യപദ്ധതി മാറ്റേണ്ടതില്ലെന്നും, എസ്.സിഇആർടി പാഠപുസ്തകങ്ങൾ തുടർന്നും ഉപയോഗിക്കാമെന്നും പറയുന്നു. എൻസിഇആർടി പാഠപുസ്തകങ്ങൾ നിർബന്ധമല്ലെന്നും കേന്ദ്ര നിബന്ധനകൾക്കുള്ളിൽ നിന്ന് പദ്ധതി നടപ്പാക്കാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉപസമിതി റിപ്പോർട്ട് പരിഗണിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.






