തൃശ്ശൂർ: ഗുരുവായൂരിൽ 76 വയസുകാരിയെ കിണറ്റിൽ തള്ളിയിട്ടുക്കൊന്ന കേസിൽ പ്രതിയുടെ മൊഴി പൊലീസ് പുറത്തുവിട്ടത് വിവാദമായി. കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഉൾപ്പെട്ട വീഡിയോയാണ് പൊതുവായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്.
ഏകദേശം 1 മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പൊലീസ് ചോദ്യം ചെയ്യുന്നതും പ്രതി മറുപടി പറയുന്നതും കേൾക്കാം. കൊല്ലപ്പെട്ട സ്ത്രീയുടെ പേരും ചിത്രവും പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണവും മോശം പരാമർശങ്ങളും ഉണ്ടായി. പിന്നീട് വീഡിയോ നീക്കം ചെയ്തെങ്കിലും അതിനകം അത് വ്യാപകമായി പ്രചരിച്ചിരുന്നു.
വീട്ടുജോലി ചെയ്ത് ജീവിച്ചിരുന്ന സ്ത്രീ ഭജനയ്ക്കായി ഗുരുവായൂരിലെത്തിയതായിരുന്നു. പെരുമ്പാവൂർ സ്വദേശി സി.എസ്. സുരേഷ് കുമാർ ഇവരെ തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.
ലൈംഗികാതിക്രമത്തിന് ശ്രമിക്കുന്നതിനിടെ സ്ത്രീക്ക് പരിക്കേറ്റു ബോധം നഷ്ടപ്പെട്ടതായി കരുതിയ പ്രതി, അവരെ കല്ലിൽ കെട്ടി വീടിനടുത്തുള്ള കിണറ്റിൽ തള്ളിയെന്നാണ് അന്വേഷണ വിവരം. രണ്ട് ദിവസം കഴിഞ്ഞ് സുഹൃത്തിനോട് സംഭവം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് നടത്തിയ നടപടി സംബന്ധിച്ച് വ്യാപക വിമർശനമാണ് ഉയരുന്നത്.




