തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചികിത്സാ രേഖകളും അവർ അന്വേഷണ സംഘത്തിന് കൈമാറി. കുടുംബ സുഹൃത്ത് അനന്തു സുരേഷും മൊഴി നൽകിയിട്ടുണ്ട്.
അനന്തു സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മരണത്തിലും ചികിത്സയിലും ദുരൂഹത ഉണ്ടെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ചില സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
പരാതിയെ തുടർന്ന് നേരത്തെ ഡി.ജി.പി അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
ബാലചന്ദ്രകുമാറിന് മറ്റ് ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും വൃക്കയിലെ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് ആരോഗ്യനില മോശമായതെന്നും ഭാര്യ മുൻപ് പ്രതികരിച്ചിരുന്നു.
അതേസമയം, അനന്തു സുരേഷ് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ചികിത്സാ സമയത്ത് ചില ഡോക്ടർമാർ അനാവശ്യ ഇടപെടൽ നടത്തിയെന്ന സംശയവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.






