കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സംരക്ഷകനായി ചമഞ്ഞ് അവർക്ക് പുതിയ സ്റ്റാൻഡ് ഉറപ്പാക്കിയെന്ന് പബ്ലിസിറ്റി നൽകിയ ട്രേഡ് യൂണിയൻ നേതാവ് ഒടുവിൽ തൊഴിലാളികളെ പെരുവഴിയിലാക്കിയതായി പരാതി. കെ.ടി.യു.സി നേതാവ് ജോസുകുട്ടി പൂവേലിലിനെതിരെയാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നത്. ടി.ബി റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകൾക്കായി മണർകാട് റോഡിനെയും പ്രധാന വീഥിയെയും ബന്ധിപ്പിക്കുന്ന മറ്റത്തിൽ, പി.സി.ടി ബിൽഡിംഗുകൾക്കിടയിലുള്ള ഇടറോഡാണ് പുതിയ സ്റ്റാൻഡായി നേതാവ് “ഒപ്പിച്ചു” നൽകിയത്. സ്വന്തം ഇടപെടൽ മൂലമാണ് ഈ മാറ്റമെന്ന് അവകാശപ്പെട്ട് വലിയ തോതിൽ പ്രചാരണവും ഇദ്ദേഹം നടത്തിയിരുന്നു.
ടി.ബി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരിലായിരുന്നു ഓട്ടോകളെ മാറ്റിയത്. എന്നാൽ, ഓട്ടോറിക്ഷകൾ മാറിയെങ്കിലും ഈ റോഡിന്റെ ഇരുവശങ്ങളിലും ഇപ്പോഴും സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ, പുതിയ സ്റ്റാൻഡിനെതിരെ സമീപത്തെ കെട്ടിട ഉടമകൾ രംഗത്തെത്തിയതോടെ തൊഴിലാളികളുടെ ദുരിതം ഇരട്ടിയായി. ഉടമകൾ റോഡിൽ വാഹനങ്ങൾ വിലങ്ങിയിട്ടും ഓട്ടോ സ്റ്റാൻഡ് ബോർഡ് നശിപ്പിച്ചിട്ടും തൊഴിലാളികളെ സംരക്ഷിക്കാൻ നേതാവ് എത്തിയില്ലെന്നാണ് ആക്ഷേപം. ഇടവഴിയിലെ പാർക്കിംഗ് കാൽനടയാത്രക്കാർക്ക് തടസ്സമാണെന്ന വാദമുയർത്തിയാണ് കെട്ടിട ഉടമകൾ ഓട്ടോകളെ തടഞ്ഞത്.
നിലവിൽ ഈ ഇടവഴിയിൽ ഓട്ടോകളെ ഒഴിവാക്കി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്. എന്നിട്ടും തൊഴിലാളികൾക്കായി സമരം ചെയ്യാനോ അവർക്ക് അനുകൂലമായ കോടതി വിധി നേടിയെടുക്കാനോ ട്രേഡ് യൂണിയൻ നേതാവ് തയ്യാറാകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. നേതാവിനെ വിശ്വസിച്ച് സ്റ്റാൻഡ് മാറിയ ഓട്ടോ തൊഴിലാളികൾ ഇപ്പോൾ തങ്ങളുടെ ഉപജീവനത്തിനായി ഒരിടം കണ്ടെത്താനാവാതെ നെട്ടോട്ടമോടുകയാണ്.




