കോട്ടയം: രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾക്കിടയിലും പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയുടെ ബാനറിൽ മത്സരിച്ച പുളിക്കകണ്ടം കുടുംബാംഗങ്ങൾ കുറിച്ചത് സമാനതകളില്ലാത്ത വിജയം. കഴിഞ്ഞ 20 വർഷമായി നഗരസഭാംഗമായ ബിനു പുളിക്കകണ്ടം, മകൾ ദിയ ബിനു, സഹോദരൻ ബിജു പുളിക്കകണ്ടം എന്നിവരാണ് 13, 14, 15 വാർഡുകളിൽ നിന്ന് തകർപ്പൻ വിജയം നേടിയത്.
എൽഡിഎഫിന്റെ ഉറച്ച കോട്ടകളായി അറിയപ്പെടുന്ന വാർഡുകളിൽ രാഷ്ട്രീയ ഭേദമന്യേ ഇവർ നേടിയ വിജയം പാലാ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ 21 കാരിയായ ദിയ ബിനു ചെയർപേഴ്സൺ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകളും തെളിയുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പാലാ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ എന്ന നേട്ടം ദിയയ്ക്ക് സ്വന്തമാകും.
തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങൾ ശക്തമാകുമ്പോഴും ജനകീയ അടിത്തറയാണ് തങ്ങളുടെ കരുത്ത എന്ന് ഇവർ തെളിയിക്കുന്നു. വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിനായി മൂന്ന് വാർഡുകളെയും സംയോജിപ്പിച്ച് ഇവർ വിളിച്ചുചേർത്ത ‘ജനസഭ’ വേറിട്ട മാതൃകയായി. ഏത് മുന്നണിയെ പിന്തുണയ്ക്കണം എന്നത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടിയ ജനസഭയിൽ, വോട്ടർമാർ ഒരേസ്വരത്തിൽ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചു.
പെൻഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കായി ജനങ്ങൾ ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ലെന്നും, ജനപ്രതിനിധികൾ തന്നെ അതെല്ലാം വീട്ടിലെത്തിക്കുമെന്നുമുള്ള പ്രഖ്യാപനം വലിയ കൈയടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ജാതി-മത-രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറം സാധാരണക്കാരുടെ വിളിപ്പുറത്തുള്ള സേവനമാണ് തുടർച്ചയായ വിജയങ്ങൾക്ക് ആധാരമെന്ന് ഈ കുടുംബം അടിവരയിടുന്നു. നിർണ്ണായകമായ രാഷ്ട്രീയ തീരുമാനത്തിനായി നാളെ രാവിലെ നടത്തുന്ന പ്രഖ്യാപനത്തിലേക്ക് ഉറ്റുനോക്കുകയാണ് ഇപ്പോൾ കേരളം.




