ബെംഗളൂരൂ: കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹിതയായ യുവതിയെ ബന്ധുക്കൾ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ഹുക്കേരി സ്വദേശിനിയായ സത്യവ്വ ഹെലവാറാണ് കൊല്ലപ്പെട്ടത്.
കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ യുവതിയെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചതെന്നും തുടർന്ന് തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചുകളഞ്ഞതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
നാല് വർഷം മുമ്പ് സന്തോഷ് ഹെലവിയുമായി വിവാഹിതയായ സത്യവ്വ, കൃഷ്ണ പാട്ടീൽ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഇരുവരും ഒളിച്ചോടി വാടകവീട്ടിൽ താമസം തുടങ്ങി. ഇതിനെ തുടർന്ന് സത്യവ്വയുടെ ഭർത്താവിന്റെ കുടുംബം കൃഷ്ണനിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
കുടുംബത്തിന്റെ മാനക്കേടായി കണക്കാക്കിയ ബന്ധുക്കൾ ഇരുവരെയും കണ്ടെത്തി സത്യവ്വയെ ബലമായി തിരിച്ചുകൊണ്ടുപോയി. തുടർന്ന് മഹാരാഷ്ട്രയിലെ സാങ്ലി ജില്ലയിലേക്ക് കൊണ്ടുപോയി കൃഷ്ണനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ സത്യവ്വ അതിന് തയ്യാറാകാതിരുന്നതോടെ മാർച്ച് 21-ന് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
മരണം ഉറപ്പാക്കിയ ശേഷം കർണാടക-മഹാരാഷ്ട്ര അതിർത്തിയിലെ ശ്മശാനത്തിൽ മൃതദേഹം കത്തിച്ച് തെളിവുകൾ നശിപ്പിക്കുകയും ചെയ്തു.
സത്യവ്വയെ ബന്ധപ്പെടാനാകാതെ വന്നതോടെ കാമുകനായ കൃഷ്ണ പാട്ടീൽ നൽകിയ പരാതിയാണ് കേസിന് വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ പ്രകാശ് ഭീമപ്പ ഹെലവാർ (46), ഷാനൂർ സദാശിവ് ഹെലവാർ (35), കല്ലപ്പ മായപ്പ ഹെലവി (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.




