തൃശ്ശൂർ: പ്രശസ്ത നോവലിസ്റ്റും ശാസ്ത്ര-ബാലസാഹിത്യ രംഗത്തെ പ്രമുഖ എഴുത്തുകാരനും കേരള കാർഷിക സർവകലാശാല അക്കാദമിക് വിഭാഗത്തിന്റെ മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ. ടി.ആർ. ശങ്കുണ്ണി (91) അന്തരിച്ചു. 1983 മുതൽ അഞ്ചു വർഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനം അനുഷ്ഠിച്ചു.
‘ശാസ്ത്രഗോപുരത്തിന്റെ രാജശിൽപ്പികൾ’ ഉൾപ്പെടെ ആറു പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളും, കേരള സാഹിത്യ അക്കാദമിയും ദേശീയ പുരസ്കാരവും നേടിയ ‘വായുവിന്റെ കഥ’യും, സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ‘ഹിതോപദേശ കഥകൾ’ അടക്കം പതിനഞ്ചോളം ബാലസാഹിത്യ കൃതികളും, ഉറൂബ് അവാർഡ് നേടിയ ‘വേദസാക്ഷി’ ഉൾപ്പെടെ പതിനഞ്ച് നോവലുകളും അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്ന അദ്ദേഹം ‘യുറീക്ക’ മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. കാറളം സ്വദേശിയായ ഡോ. ശങ്കുണ്ണി ഏറെക്കാലമായി തൃശ്ശൂർ പാട്ടുരായ്ക്കലിലാണ് താമസിച്ചിരുന്നത്.




