ആലപ്പുഴ: ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നതിനിടെ, കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന് പരിക്കേറ്റു. ഹരിപ്പാട് നഗരസഭ പത്താം വാർഡിലെ പിലാപ്പുഴ തട്ടക്കാട്ട് ശിവമാധവത്തിൽ സതീഷ് കുമാറിനാണ് മോഷ്ടാവുമായുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. സതീഷ് കുമാറിന്റെ വീടിന്റെ അടുക്കള വാതിലിന്റെ പൂട്ടുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത് മോഷ്ടാവ് അകത്തുകയറിയതായി പൊലീസ് അറിയിച്ചു. തുടർന്ന് കിടപ്പുമുറിയിലെത്തി മൊബൈൽ ഫോണിന്റെ ടോർച്ച് ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് സതീഷ് കുമാർ ഉണർന്ന് ശബ്ദമുണ്ടാക്കിയത്.
ഇതോടെ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ പിടികൂടാൻ സതീഷ് കുമാർ ശ്രമിച്ചെങ്കിലും മൽപ്പിടുത്തത്തിനിടെ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും എത്തിയതോടെ മോഷ്ടാവ് ഇരുട്ടിന്റെ മറവിൽ രക്ഷപ്പെട്ടു.
അതേസമയം, സതീഷ് കുമാറിന്റെ വീടിന് പുറമേ സമീപ പ്രദേശങ്ങളിലെ നാല് വീടുകളിലും പൊലീസ് സ്റ്റേഷന് സമീപമുള്ള ആറാം വാർഡിലെ ചില വീടുകളിലും അന്നേ ദിവസം മോഷണശ്രമം നടന്നതായി റിപ്പോർട്ടുണ്ട്. ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ നഷ്ടപ്പെട്ടതൊഴിച്ചാൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവവിവരമറിഞ്ഞ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ക്യാമറകളിൽ മുഖംമൂടി ധരിച്ച് കമ്പിപ്പാരയുമായി സഞ്ചരിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.






