ഓരോ പുതിയ മാസവും ചില പുതിയ മാറ്റങ്ങളുമായാണ് കടന്നുവരുന്നത്. ഈ മാറ്റങ്ങൾ സാമ്പത്തിക മേഖലയിലാണെങ്കിൽ സാധാരണക്കാർ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ നിത്യജീവിതത്തെയും പ്രതിമാസ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഇത്തരം നിയമങ്ങൾ മുൻകൂട്ടി അറിയുന്നത് അനാവശ്യമായ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന സാമ്പത്തിക നിയമങ്ങളും അവ നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നും താഴെ പരിശോധിക്കാം.
ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് പരിഷ്‌കാരങ്ങൾ
ബാങ്കിംഗിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലുമാണ് പ്രധാനമായ മാറ്റങ്ങൾ വരുന്നത്. വർധിച്ചുവരുന്ന തട്ടിപ്പുകളും ഓരോ തവണയും തട്ടിപ്പുകാർ തങ്ങളുടെ രീതി മാറ്റുകയും ചെയ്യുന്നതാണ് റിസർവ്വ് ബാങ്കിനെ ഇങ്ങനെ മാസാമാസം നിയമങ്ങൾ പരിഷ്കരിക്കാൻ നിർബന്ധിതരാക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി റിസർവ് ബാങ്ക് ജൂലൈ 1 മുതൽ കർശനമായ നിയമങ്ങൾ നടപ്പിലാക്കുകയാണ്. ബാങ്ക് ജീവനക്കാർ ഉപഭോക്താക്കളുടെ അനുമതിയില്ലാതെ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് തടയാൻ പുതിയ നിർദ്ദേശങ്ങൾ സഹായിക്കും. ഇത്തരം ക്രമക്കേടുകൾ ഉണ്ടായാൽ ഉപഭോക്താവിന് പൂർണ്ണ റീഫണ്ടും നഷ്ടപരിഹാരവും ലഭിക്കും. കൂടാതെ, എച്ച്ഡിഎഫ്‌സി, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ സൗജന്യ എയർപോർട്ട് ലോഞ്ച് സൗകര്യം ലഭിക്കുന്നതിനുള്ള മിനിമം ത്രൈമാസ ചെലവ് പരിധി ഉയർത്തിയിട്ടുണ്ട്. HSBC കാർഡുകളിൽ ചില പേയ്‌മെന്റുകൾക്കുള്ള റിവാർഡ് പോയിന്റുകൾ നിർത്തലാക്കുമ്പോൾ, സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ജൂലൈ 15-ഓടെ പൂർണ്ണമായും ആക്‌സിസ് ബാങ്കിലേക്ക് മാറുന്നതാണ്.
നികുതി, യാത്രാ നിയമങ്ങൾ
ബാങ്കിങ് മേഖലയിൽ മാത്രമല്ല, നികുതി, യാത്രാ നിയമങ്ങളഇലും ഈ മാസം അവസാനത്തോടെ മാറ്റങ്ങൾ വരും. ശമ്പള വരുമാനക്കാർക്കും ഓഡിറ്റിംഗ് ആവശ്യമില്ലാത്തവർക്കും 2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇനിയാണ് ദൈന്യംദിന ജീവിതത്തിൽ പണികിട്ടാൻ സാധ്യതയുള്ള ഒരു മാറ്റം വരുന്നത്. നമ്മളിൽ പലരും അത്യാവശ്യ ഘട്ടങ്ങളിലും മറ്റും ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്യുന്നവരാണ്. അല്ലെങ്കിൽ ആ പരിപാടി ശീലമാക്കിയവരും അത്ര കുറവല്ല. എന്നാൽ ഇത്തരക്കാർ ജാഗ്രതൈ, നിങ്ങൾക്കുള്ള കുരുക്ക് ജൂലൈ മാസത്തോടെ കൂടുതൽ മുറുകുകയാണ്. ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഇന്ത്യൻ റെയിൽവേ ഉയർത്തി. സ്ത്രീകളുടെ കോച്ചിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് 2500 രൂപ വരെയും, ട്രെയിനിൽ അപകടകരമായ വസ്തുക്കൾ കൊണ്ടുപോയാൽ 10,000 രൂപ വരെയും പിഴ ഈടാക്കും. നോർമൽ, തത്കാൽ പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള സേവന നിരക്കുകൾ വിദേശകാര്യ മന്ത്രാലയം പുതുക്കിയതും ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
ആശ്വാസമായി പരിഷ്കാരങ്ങൾ
നിയമങ്ങൾ കർശനമാക്കുക മാത്രമല്ല, ജനങ്ങൾക്ക് ചില ആശ്വാസ നടപടികളും അടുത്ത മാസത്തോടെ വരുന്നുണ്ട്. ആധാറുമായി ബന്ധപ്പെട്ടതാണ് അക്കൂട്ടത്തിലെ പ്രധാന മാറ്റം. ആധാർ മൊബൈൽ ആപ്പ് വഴി ഇമെയിൽ വിലാസം പുതുക്കുന്നതിനുള്ള 75 രൂപ ഫീസ് ജൂലൈ 1 മുതൽ ഡിസംബർ 31 വരെ യുഐഡിഎഐ (UIDAI) പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, എണ്ണക്കമ്പനികൾ ജൂലൈ 1-ന് ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെയും സിഎൻജി, പിഎൻജി എന്നിവയുടെയും വില അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ച് പുതുക്കി നിശ്ചയിക്കും.
സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും കൃത്യമായ ആസൂത്രണത്തിനും ഇത്തരം നിയമ മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്. നികുതി ഫയലിംഗ് പോലുള്ള കാര്യങ്ങൾ അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ കൃത്യസമയത്ത് പൂർത്തിയാക്കാനും, പുതിയ ബാങ്കിംഗ് അവകാശങ്ങൾ കൃത്യമായി വിനിയോഗിക്കാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. മാറ്റങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുക, നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക.






