മലപ്പുറം: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. സർക്കാരിന്റെ നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്നും ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതാണെന്നും എഡിറ്റോറിയലിൽ പറയുന്നു.
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രധാന വിമർശനം. ഹർജിക്കാരുടെ വാദങ്ങൾ സർക്കാർ അഭിഭാഷകൻ അംഗീകരിച്ചതായി തോന്നുന്നുവെന്നും ഇത് കേസിന്റെ തുടർ നടപടികളെ ബാധിച്ചേക്കാമെന്നും എഡിറ്റോറിയലിൽ പറയുന്നു.
മുൻ നിലപാടുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയാണോ എന്ന ചോദ്യവും സുപ്രഭാതം ഉയർത്തുന്നു. വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താനുള്ള സാഹചര്യം സർക്കാർ അഭിഭാഷകന്റെ നിലപാട് വഴി ഉണ്ടായെന്നും എഡിറ്റോറിയലിൽ ആരോപിക്കുന്നു.
അതേസമയം, വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ നിലപാട് നേരത്തെ ചർച്ചയായിരുന്നു. വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതിൽ നിയമപരമായി തടസമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര നിയമപ്രകാരം ഇത്തരമൊരു നിയമനത്തിൽ ബോർഡിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വഖഫ് ബോർഡിനെ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി മുക്കം സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. വഖഫ് വിഷയത്തിൽ സമസ്തയ്ക്കുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇതിലൂടെ പുറത്തുവന്നത്.




