കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് കവി കല്പറ്റ നാരായണൻ രംഗത്തെത്തി. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം വൈകുന്നത് ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയം അപ്രതീക്ഷിതമല്ലെന്നും ജനങ്ങൾ ആഗ്രഹിച്ച മാറ്റത്തിന്റെ ഫലമാണിതെന്നും കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. വലിയ ഭൂരിപക്ഷം നൽകിയ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.ഡി. സതീശൻ മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ആത്മാർത്ഥമായി പ്രവർത്തിച്ച കാര്യം കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേരളത്തിൽ പോസ്റ്റർ പ്രതിഷേധം ഉയർന്നു.
ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. മറുവശത്ത്, ഗാന്ധി കുടുംബത്തെ വി.ഡി. സതീശനോട് എതിർക്കാനുള്ള നീക്കമാണിതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ സംശയം.
വയനാട് ഡിസിസി ഓഫീസിന് സമീപവും കോഴിക്കോട് മുക്കത്തെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന് മുന്നിലും ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പോസ്റ്ററുകളിൽ കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള കോൺഗ്രസിലെ ചർച്ചകൾക്കിടെ പോസ്റ്റർ പ്രതിഷേധം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.






