തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ഫയൽ അദാലത്തിൽ 4,970 ഫയലുകൾ തീർപ്പാക്കി. മന്ത്രി കെ.എ. തുളസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തിലാണ് തീർപ്പാക്കൽ. അദാലത്തിന് മുമ്പ് വകുപ്പുകളിൽ ആകെ 52,759 ഫയലുകളാണ് തീർപ്പാകാതെ ഉണ്ടായിരുന്നത്.
2019 വരെ തീർപ്പാകാതെ കിടന്ന ഫയലുകളും പുതിയ സർക്കാർ അധികാരമേറ്റ 2026 മേയ് 18 മുതൽ ജൂൺ 30 വരെയുള്ള ഫയലുകളും രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്. ഫയൽ തീർപ്പാക്കൽ തുടർച്ചയായ പ്രക്രിയയാക്കി മാറ്റുമെന്നും ഫയലുകളുടെ എണ്ണം കുറയ്ക്കുകയല്ല, ജനങ്ങൾക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.എ. തുളസി പറഞ്ഞു.
നീതി വൈകുന്നത് അനീതിക്ക് തുല്യമാണെന്ന തിരിച്ചറിവിലാണ് ഫയൽ അദാലത്തിന് തുടക്കമിട്ടതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ ഓഫീസുകളിലും സമാനമായ ഫയൽ അദാലത്തുകൾ തുടരുകയാണെന്നും ചികിത്സാ സഹായം ഉൾപ്പെടെയുള്ള അടിയന്തര ഫയലുകൾക്ക് മുൻഗണന നൽകി വേഗത്തിൽ തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
100 ദിന കർമപദ്ധതിയുടെ ഭാഗമായി ദാക്ഷായണി സ്വയംതൊഴിൽ വായ്പ പദ്ധതി, ഉന്നതികളുടെ സമഗ്ര വികസന പദ്ധതി, വിവിധ ഭവന പദ്ധതികൾ എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികൾ പൂർത്തിയാക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം രണ്ടാംഘട്ട ഫയൽ അദാലത്തും സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടർ മിഥുൻ പ്രേം രാജ്, പട്ടികജാതി വകുപ്പ് ഡയറക്ടർ കെ. ഹിമ, പിന്നാക്ക ക്ഷേമ വകുപ്പ് ഡയറക്ടർ രഞ്ജിത്ത് രാമലിംഗം, കെ.എസ്.ബി.സി.ഡി.സി. എം.ഡി. അഞ്ജു കെ.എസ്. എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.




