തിരുവനന്തപുരം: എൽഡിഎഫ് വിജയത്തിന് എസ്ഡിപിഐ നൽകുന്ന പിന്തുണയെ കളങ്കമായി കാണേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽ.ഡി.എഫ്. എന്ന നിലയിലാണ് മത്സരം നടക്കുന്നതെന്നും, ഇപ്പോൾ പുതിയ കൂട്ടുകെട്ടുകൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ഡി.പി.ഐ. സ്വാധീനമുള്ള മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ടെന്നും, ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. അത്തരമൊരു നിലപാട് വേണ്ടെന്നു പറയാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡിപിഐ വർഗീയ സംഘടനയാണോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് വ്യക്തമായി പറയേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം മറുപടി നൽകി. മഞ്ചേശ്വരത്ത് ലീഗ് ഇടപെട്ട് എസ്.ഡി.പി.ഐ. സ്ഥാനാർഥിയെ പിൻവലിപ്പിച്ചതും ബിജെപിയെ തടയാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എസ്.ഡി.പി.ഐ. വോട്ടുകൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചത് അവസരവാദമാണെന്നും ഗോവിന്ദൻ വിമർശിച്ചു. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർഥി എസ്.ഡി.പി.ഐ. പിന്തുണ സ്വീകരിക്കുന്നതായി പറഞ്ഞതും അദ്ദേഹം ഓർമ്മിപ്പിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കോൺഗ്രസ് 100 കോടിയിലധികം രൂപ സമാഹരിച്ചുവെന്നും, ആ പണം എവിടേക്ക് പോയെന്നത് വ്യക്തമാക്കേണ്ടതുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു.
ഇത്തരത്തിലുള്ള കാര്യങ്ങൾ നടത്തിയവർ എങ്ങനെ സംസ്ഥാനഭരണം നടത്തുമെന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നേതാക്കൾ പാർട്ടി വിട്ടുപോയ സംഭവങ്ങൾ പരിശോധിക്കുമെന്ന് എം എ ബേബി പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ, അതും പരിശോധിക്കുമെന്ന് ഗോവിന്ദൻ അറിയിച്ചു.




