ഇസ്ലാമാബാദ്: യുഎസ്–ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ തിങ്കളാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഉടൻ തന്നെ ഇസ്ലാമാബാദിൽ എത്തുമെന്നാണ് ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ വ്യക്തമാക്കുന്നത്. ചർച്ചകൾക്കായി പ്രതിനിധികൾ ഞായറാഴ്ച തന്നെ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനും നയതന്ത്രപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി നടക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾ ഇവർ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സമാധാന ശ്രമങ്ങളിൽ പാകിസ്ഥാന്റെ പങ്കിനെ ഇരുവരും അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
ആദ്യഘട്ട യുഎസ്–ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് രണ്ടാംഘട്ട ചർച്ചകൾക്ക് വഴിയൊരുക്കാൻ പാകിസ്ഥാൻ ഇടപെടൽ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച പാക് സൈനിക മേധാവിയും ആഭ്യന്തരമന്ത്രിയും ഇറാനിലെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. അമേരിക്ക–ഇറാൻ ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങൾ.
അതേസമയം, ലെബനനിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് ചരക്കുകപ്പലുകൾക്കായി പൂർണമായി തുറന്നിടുമെന്ന് ഇറാൻ അറിയിച്ചു. കപ്പലുകൾ ഇറാൻ ‘പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ’ നിർദേശിച്ച പാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂവെന്നും വിദേശമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മുൻപ് മൈനുകളുടെ ഭീഷണി നിലനിന്നതിനാൽ പ്രധാന പാത ഒഴിവാക്കാൻ നിർദേശമുണ്ടായിരുന്നു.
ഇതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മൈനുകൾ നീക്കം ചെയ്യുന്നതിൽ അമേരിക്ക ഇറാനെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.




