മലപ്പുറം: മഞ്ചേരി മുള്ളമ്പാറ, അരുകിഴായ പ്രദേശങ്ങളിൽ തുടര്‍ച്ചയായി മോഷണം നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ സ്വദേശി കരിയംവീട്ടിൽ നിതിൻ (21)നെ പ്രത്യേക അന്വേഷണസംഘം കോഴിക്കോട് പാലാഴിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ നിന്ന് പിടികൂടുകയായിരുന്നു. ഹൈലൈറ്റ് മാളിന് സമീപത്തെ ഒളിത്താവളത്തിലാണ് ഇയാൾ ഒളിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്താണ് ഒളിവിലിരുന്ന അപ്പാർട്ട്‌മെന്റ് കണ്ടെത്തിയത്. മഞ്ചേരിയിലെ നിരവധി മോഷണക്കേസുകൾക്ക് ഇയാളുടെ അറസ്റ്റോടെ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
മോഷണത്തിലൂടെ ലഭിച്ച പണവും സ്വർണാഭരണങ്ങളും ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ലഹരിക്കടിമയായ ഇയാൾ, മോഷ്ടിച്ച സ്വർണം വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് വിലകൂടിയ വാഹനങ്ങൾ വാടകയ്ക്കെടുത്ത് സഞ്ചരിക്കാറുണ്ടായിരുന്നു. കൊച്ചിയിലും കോഴിക്കോട്ടും അപ്പാർട്ട്‌മെന്റുകൾ വാടകയ്ക്കെടുത്ത് സുഹൃത്തുക്കളോടൊപ്പം ലഹരി പാർട്ടികൾ നടത്തുകയും പണം ചെലവഴിച്ചതായും കണ്ടെത്തി.
മോഷ്ടിച്ച ആഭരണങ്ങൾ എവിടെയാണ് വിറ്റതെന്നും കൂടുതൽ കേസുകളിൽ പങ്കുണ്ടോയെന്നും കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഒളിവിൽ കഴിയാൻ സഹായം നൽകിയവരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






