തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് കാപ്പാ കേസിൽ വീണ്ടും തിരിച്ചടി. സുഗതനെതിരെ പുറപ്പെടുവിച്ച ആറുമാസത്തെ കാപ്പാ തടങ്കൽ ഉത്തരവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. ഇതിനെതിരെ ഇനി സുഗതന് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും ഹർജി തള്ളിയാൽ തടങ്കൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ കോർപ്പറേഷൻ കൗൺസിലർ സ്ഥാനവും നഷ്ടമാകാൻ സാധ്യതയുണ്ട്.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. 2019 മുതൽ 2026 വരെ മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം, ഭീഷണിപ്പെടുത്തൽ, പൊതുശാന്തി ലംഘിക്കൽ തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ്. 2019 ഓഗസ്റ്റിൽ ഒരാളെ കല്ലുകൊണ്ട് ആക്രമിച്ച കേസും, 2023-ൽ വീടും വാഹനങ്ങളും തകർത്തതും സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ചതുമായ കേസുകളും, 2025-ൽ ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട ആക്രമണക്കേസും, ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസും, 2026-ൽ അന്നത്തെ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് തടസപ്പെടുത്തിയെന്ന കേസും ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് രേഖകൾ. ഈ കേസുകൾ നിലനിൽക്കെയായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സുഗതനെ വാഴോട്ടുകോണം ഡിവിഷനിൽ സ്ഥാനാർഥിയാക്കിയത്.




