ഇടുക്കി: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതായി പരാതി. സംഭവത്തിൽ മകനെയും സുഹൃത്തിനെയും ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. പടമുഖം സ്വദേശി കൊച്ചുപറമ്പിൽ ദീപു മോഹൻദാസ് (32), പാലക്കാട് സ്വദേശി പുള്ളത്തുവീട്ടിൽ മുഹമ്മദ് ഫാസിൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദീപുവിന്റെ അച്ഛൻ കൊച്ചുപറമ്പിൽ മോഹൻദാസ് (56) ആണ് കേസിലെ പരാതിക്കാരൻ.
ജൂൺ 12 നായിരുന്നു സംഭവം. മോഹൻദാസും മകനായ ദീപുവും തമ്മിൽ സ്വത്ത് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. ഈ വിഷയത്തിൽ പരാതി നൽകാൻ മോഹൻദാസ് ചെറുതോണിയിലെത്തി അഭിഭാഷകനെ കണ്ട ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മോൻദാസിനെ കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ദീപുവും സംഘവും ചേർന്ന് പാലക്കാട്ടേക്ക് കൊണ്ടുപോയതായാണ് പരാതി. തുടർന്ന് അദ്ദേഹത്തെ മാനസിക രോഗിയും മദ്യത്തിനടിമയുമാണെന്ന് വരുത്തി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും ആരോപണമുണ്ട്.
സഹോദരിയുടെ പരാതിയെ തുടർന്ന് കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഇടുക്കി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഹൻദാസിനെ കണ്ടെത്തി തിരികെ എത്തിച്ചു. ആലുവയിൽ നിന്ന് ദീപുവിനെയും സുഹൃത്ത് മുഹമ്മദ് ഫാസിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.






