ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം. അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 15ഓളം പേർ മരിച്ചതായാണ് വിവരം. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി നടത്തിയിരുന്ന ബോട്ടാണ് മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യൻ വിനോദസഞ്ചാരികളായിരുന്നുവെന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് വിയറ്റ്‌നാം ഭരണകൂടം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ലഭ്യമായ വിവരങ്ങൾ പ്രകാരം 23 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തി കരയിലെത്തിച്ചിട്ടുണ്ട്. ഇവർക്ക് അൻ തോയ് തുറമുഖത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാണാതായവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.
സംഭവത്തെ തുടർന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ദുരന്തബാധിതരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും ഹനോയിയിലെ ഇന്ത്യൻ എംബസിയിലും അടിയന്തര കൺട്രോൾ റൂമുകളും ഹെൽപ്‌ലൈൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.




