കോട്ടയം: ബാങ്ക് ഉപഭോക്താക്കൾക്ക് വേണ്ടി പുതിയൊരു ആവശ്യം ഉന്നയിച്ച് ബാങ്ക് കസ്റ്റമേഴ്സ് റൈറ്റ്സ് ആൻ്റ് പ്രൊട്ടക്ഷൻ നെറ്റ് വർക്ക്. രാജ്യത്തെ എല്ലാ ബാങ്കുകളിലും വിദ്യാർഥികൾക്കായി പൊതുമാനദണ്ഡം നിശ്ചയിച്ച് സൗജന്യ മെസ്സേജ് സൗകര്യമുൾപ്പെടെ ലഭ്യമാക്കി പിഴ രഹിത സീറോ ബാലൻസ് അക്കൗണ്ടുകൾ അവകാശമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബാങ്ക് ഉപഭോക്താക്കളുടെ സമ്മേളനത്തിലാണ് ഈ പ്രമേയം പാസാക്കിയത്. വിദ്യാർഥികൾക്ക് അധിക സൗകര്യങ്ങൾ ആവശ്യമില്ലെന്നിരിക്കെ, ആവറേജ് മിനിമം ബാലൻസിൻ്റെയടക്കം നിരവധി പേരുകളിൽ മിക്ക ബാങ്കുകളും പിഴ ഈടാക്കുന്നത് അനീതിയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ബാങ്കിംഗ് സാർവ്വത്രികമാകുന്ന കാലഘട്ടത്തിൽ രാജ്യത്തെ വിദ്യാർഥികൾക്ക് പിഴരഹിത അക്കൗണ്ടുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി, റിസർവ്വ് ബാങ്ക് ഗവർണർ എന്നിവർക്ക് നിവേദനം നൽകുമെന്നും സംഘടന അറിയിച്ചു. ബാങ്ക് ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കാൻ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാക്സൺ ചെറിയാൻ, ഹരിപ്രസാദ്, മാത്യു എ.കെ. എന്നിവർ പ്രസംഗിച്ചു.






