തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴി പുറത്തുവന്നു. കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളും ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായാണ് സംഭവമുണ്ടായതെന്നും പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
പ്രതികൾ നൽകിയ മൊഴിപ്രകാരം, ഏരിയ കമ്മിറ്റി നൽകിയ നിർദേശത്തെ തുടർന്നാണ് സ്ഥലത്തെത്തിയത്. ആക്രമണത്തിന് പ്രത്യേക ഗൂഢാലോചനയോ മുൻകൂട്ടിയുള്ള പദ്ധതിയോ ഉണ്ടായിരുന്നില്ലെന്നും അവർ അവകാശപ്പെട്ടു.
അതേസമയം, ഇഡി ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെയാണ് തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയത്. സംഭവസമയത്ത് ഉണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥയും ബാങ്ക് ജീവനക്കാരിയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കേസിൽ 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് മ്യൂസിയം പൊലീസിന്റെ നീക്കം. അന്വേഷണ ചുമതല അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്.
ഇതിനിടെ, കേസ് പരിഗണിച്ച കോടതി ആക്രമണം ആസൂത്രിതമായ രാഷ്ട്രീയ ആക്രമണമാണെന്ന പ്രാഥമിക നിരീക്ഷണം നടത്തിയിരുന്നു. ഭരണഘടനാ സ്ഥാപനത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഈ സംഭവമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഈ നിരീക്ഷണങ്ങൾ.
ആക്രമിക്കപ്പെട്ട വാഹനം പൊതുമുതൽ തന്നെയാണെന്നും പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഔദ്യോഗിക ഡ്യൂട്ടിയിലിരിക്കെയാണ് ആക്രമണം നടന്നതെന്നും, സംഭവം ഉദ്യോഗസ്ഥർക്കിടയിൽ ഭീതിയും മാനസികാഘാതവും സൃഷ്ടിച്ചുവെന്നും കോടതി വിലയിരുത്തി. സമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഗുരുതരവും അപൂർവവുമായ സംഭവമാണിതെന്നും കോടതി നിരീക്ഷിച്ചു.






