ന്യൂഡൽഹി: കേന്ദ്രസർക്കാർ ഈ ആഴ്ച വിളിച്ചുചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണം അല്ല, മണ്ഡല പുനർനിർണ്ണയമാണ് എന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാരിന്റെ മണ്ഡല പുനർനിർണയ പദ്ധതി ഭരണഘടനയ്ക്ക് നേരിട്ടുള്ള കടന്നുകയറ്റമാണെന്നും, രാഷ്ട്രീയ നേട്ടങ്ങൾ നേടുന്നതിനുള്ള നീക്കമാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. പ്രത്യേകിച്ച് തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് ഇത്തരം സമ്മേളനം വിളിച്ചുചേർക്കുന്നത്, അത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതിനുള്ള ശ്രമമാണെന്നും സോണിയ പറഞ്ഞു.
വനിതാ സംവരണം ഇതിനകം അംഗീകരിച്ചിട്ടുള്ളതാണ്, പുതിയതായി ഒന്നുമില്ലെന്നും, സെൻസസുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമായ ദോഷഫലങ്ങൾ ഉണ്ടാക്കുന്നുവെന്നും സോണിയ കൂട്ടിച്ചേർത്തു. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് അഞ്ചു വർഷമായി വൈകിച്ചതോടെ പത്ത് കോടിയോളം ആളുകൾക്ക് ആനുകൂല്യങ്ങൾ നഷ്ടമായെന്ന് അവർ ചൂണ്ടിക്കാട്ടി.
ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തിൽ എംപിമാർക്ക് ഔദ്യോഗിക വിവരങ്ങൾ നൽകിയിട്ടില്ല. ജൂലൈയിലെ വർഷകാല സമ്മേളനത്തിൽ ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാമായിരുന്നിട്ടും സർക്കാർ തിടുക്കം കാണിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്നും സോണിയ ലേഖനത്തിൽ പറഞ്ഞു.




