കൽപ്പറ്റ: കമ്പളക്കാട് ജുമാഅ മസ്ജിദിൽ മോഷണം നടത്തിയ യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു മോഷണം. കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയുള്ള കെഎസ്ഇബി കുന്നിലെ മസ്ജിദിലാണ് മോഷണം നടന്നത്.
മസ്ജിദിനുള്ളിൽ പ്രവേശിച്ച യുവാവ് മേശകളും മറ്റ് സ്ഥലങ്ങളും പരിശോധിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. മദ്രസയിൽ ക്ലാസ് എടുക്കാൻ പോയ ഉസ്താദ് മടങ്ങിയെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഉസ്താദിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പള്ളി അധികൃതർ അറിയിച്ചു.
മോഷ്ടാവ് മസ്ജിദിൽ എത്തുന്നതുമുതൽ മോഷണം നടത്തി മടങ്ങുന്നതുവരെയുള്ള മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. മുഖംമൂടിയൊന്നും ധരിക്കാതെയാണ് പ്രതി എത്തിയതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




