കൊല്ലം: തിരുവനന്തപുരം–ഡൽഹി രാജധാനി എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിൽ ലഗേജുകൾ പൂർണമായി നഷ്ടമായ യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി. മലയാളികളടക്കം 35ഓളം യാത്രക്കാർ രാജസ്ഥാനിലെ കോട്ട സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും, 5000 രൂപ വീതം നൽകി റെയിൽവേ അധികൃതർ മടക്കിയയച്ചതായാണ് ആരോപണം. നഷ്ടപരിഹാരത്തിനും നാശനഷ്ട വിവരങ്ങൾക്കും റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരാതി നൽകാനാണ് നിർദേശം നൽകിയതെന്ന് യാത്രക്കാർ പറഞ്ഞു.
തീപിടിത്തമുണ്ടായ ബി-1 കോച്ചിലുണ്ടായിരുന്ന കൊല്ലം ചവറ സ്വദേശി എം. അഭിലാഷ്, കുട്ടികളുടെ കരച്ചിൽ കേട്ടാണ് ഉറക്കമുണർന്നതെന്ന് പറഞ്ഞു. കോച്ചിലാകെ പുക നിറഞ്ഞ സാഹചര്യത്തിൽ ഫോൺ മാത്രം എടുത്ത് പുറത്തേക്ക് ഓടുന്നതിനിടെ ടോയ്‌ലറ്റിന് സമീപം കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെയും രക്ഷപ്പെടുത്തി പുറത്തിറങ്ങിയതായും അദ്ദേഹം പറഞ്ഞു. നിമിഷങ്ങൾക്കകം കോച്ച് പൂർണമായും കത്തിനശിച്ചുവെന്നും അഗ്നിരക്ഷാസേന എത്താൻ ഒന്നര മണിക്കൂർ എടുത്തുവെന്നും അഭിലാഷ് കൂട്ടിച്ചേർത്തു. കോട്ട സ്റ്റേഷനിലെത്തിയശേഷം ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരാണ് യാത്രക്കാർക്ക് ചെരിപ്പുകൾ വാങ്ങിനൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ബി-2 കോച്ചിലുണ്ടായിരുന്ന കൊല്ലം പുത്തൂർ സ്വദേശി ലിനു പാപ്പച്ചൻ, തീ കണ്ട ചിലർ ബഹളം വച്ചതോടെയാണ് യാത്രക്കാർക്ക് രക്ഷപ്പെടാനായതെന്ന് പറഞ്ഞു. കരസേനയിൽ ഹവിൽദാറായ ലിനു അവധി കഴിഞ്ഞ് പഞ്ചാബിലേക്കു മടങ്ങുകയായിരുന്നു. ബി-4 കോച്ചിലുണ്ടായിരുന്ന ഹവിൽദാർ സനു എൽ. രാജിന്റെ വാക്കുകളിൽ, കോച്ച് അറ്റൻഡറാണ് യാത്രക്കാരെ ഉണർത്തിയത്. അപകടത്തെ തുടർന്ന് ഇന്നലെ ജോലിയിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന നിരവധി സൈനികർ യൂണിറ്റുകളെ വിവരമറിയിച്ച് റിപ്പോർട്ടിങ് തീയതി നീട്ടുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ 5.15ഓടെ മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽവച്ചാണ് തിരുവനന്തപുരം–ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ ബി-1 എ.സി കോച്ചിൽ തീപിടിത്തമുണ്ടായത്. ട്രെയിൻ നമ്പർ 12431 ആയ രാജധാനി എക്സ്പ്രസിൽ 68 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 15 മിനിറ്റിനുള്ളിൽ കോച്ച് ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ലെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് ബി-1 കോച്ചിന് പിന്നാലെയുണ്ടായിരുന്ന ലഗേജ്-കം-ഗാർഡ് വാനും ഭാഗികമായി കത്തിനശിച്ചു. ഓവർഹെഡ് വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. യാത്രക്കാരെ മറ്റ് കോച്ചുകളിലേക്കു മാറ്റി കോട്ട വരെ യാത്ര തുടരാൻ സൗകര്യമൊരുക്കിയതായും റെയിൽവേ അധികൃതർ അറിയിച്ചു.






