തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 101 അംഗങ്ങളുടെ പിന്തുണയാണ് തിരുവഞ്ചൂരിന് ലഭിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീന് 35 വോട്ടും എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെ 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കർ ജി. സുധാകരൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
രാവിലെ ഒൻപത് മണിയോടെ സഭാനടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ വെള്ളിയാഴ്ചത്തെ സഭാസമ്മേളന നടപടികളും അവസാനിച്ചു.
കോട്ടയം മണ്ഡലത്തിൽ നിന്ന് വിജയിച്ചെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 1949ൽ കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിൽ ജനിച്ച അദ്ദേഹം ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.
2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററി കാര്യങ്ങൾ എന്നീ വകുപ്പുകളുടെ ചുമതലയും തിരുവഞ്ചൂർ രാധാകൃഷ്ണൻ വഹിച്ചിരുന്നു.






