തിരുവനന്തപുരം: വിദേശനാണ്യ വിനിമയ നിയമവും നിയമസഭാ ചട്ടവും മറി കടന്ന് ലോക ഓഹരി കമ്പോളത്തിൽ കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി തോമസ് ഐസക്കിൻ്റെ വികലമായ ധനകാര്യ മാനേജ്മെൻ്റാണ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത ഭീകരമായ കടക്കെണിയിലാഴ്ത്തിയത് എന്ന് ചെറിയാൻ ഫിലിപ്പ്.
മസാല ബോണ്ട് ഉൾപ്പെടെ കിഫ്ബിയുടെ വിവിധ ഇടപാടുകൾ സംശയാസ്പദമാണ്. കിഫ്ബിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേനയുള്ള ധനവിനിയോഗവും കരാർ വ്യവസ്ഥകളും ഇരുമ്പുമറയ്ക്കുള്ളിലാണ്. വരവുചെലവു കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നും പറഞ്ഞു.
90,562 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കിയെന്നു കൊട്ടിഘോഷിക്കുന്നവർ എത്ര രൂപ കടമെന്നും, എങ്ങനെ തിരിച്ചടയ്ക്കുമെന്നും വ്യക്തമാക്കണം. പൊതുഖജനാവിലേക്ക് വരേണ്ട ഇന്ധന നികുതിയും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേണ്ട് വക മാറ്റി ചിലവിടുന്നു എന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
ലണ്ടൻ സ്റ്റോക്ക് എക്ചേഞ്ചിലെ മസാല ബോണ്ട് വഴിയും വിവിധ ബോണ്ടുകൾ മുഖേന ഓഹരിയായും നബാർഡ് പോലെയുള്ള ധന സ്ഥാപനങ്ങളിൽ നിന്നും വായ്പയായും സമാഹരിച്ച കോടികൾക്ക് ഒമ്പതു ശതമാനത്തിലധികം പലിശ നൽകണം. കേരളത്തിൻ്റെ ഈ പൊതുകടവും പലിശയും ഭാവിയിലെ സർക്കാരുകൾ അടച്ചുതീർക്കട്ടെയെന്ന ദുഷ്ടബുദ്ധിയാണ് ഇപ്പോഴത്തെ ഭരണാധികാരികൾക്കുള്ളത്.
കിഫ്ബി പദ്ധതികളൊന്നും പ്രത്യുല്പാദനപരമല്ല. വികസനത്തിൻ്റെ പേരിൽ കടം വാങ്ങി കടലിൽ കായം കലക്കുന്നതിന് തുല്യമാണിത്. സർക്കാർ ബജറ്റിന് വിധേയമാകാതെ പുറമെ നിന്നും കടം വാങ്ങി ദുരുപയോഗം ചെയ്യുന്ന കിഫ്ബിയെ വിവിധ സി.എ. ജി റിപ്പോർട്ടുകളിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ പ്രമേയം പാസ്സാക്കിയാണ് സർക്കാർ ഇതിനെ നേരിട്ടത് എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.




